Wednesday 25 November 2015

മഞ്ഞുപെയ്യുന്ന വാൽപാറ!

യാത്രകൾ കുറച്ചുകൂടി നീളമുള്ളതും, വ്യത്യസ്തമായ ദേശങ്ങളിലൂടെയും ആകണം എന്നൊരു തോന്നൽ. മുഖപുസ്തകത്തിലെ യാത്രാവിവരണ താളുകൾ തിരഞ്ഞും , കേട്ടറിവുള്ള ദേശങ്ങളുടെ ഭൂപടം നോക്കിയും ഒരു സ്ഥലം കണ്ടെത്തി. വാൽപാറ ! കേട്ടറിവ് മാത്രമേ ഉള്ളൂ ... പോകേണ്ട റൂട്ടുകളൊക്കെ ഗൂഗിൾ ഭൂപടത്തിൽ നോക്കി ചിത്രങ്ങളാക്കി മൊബൈലിൽ സൂക്ഷിച്ചു . ഞങ്ങൾ നാലുപേർ , സുൻഹീഷ് , അജി , ബിനേഷ് .രണ്ട് ദിവസത്തെ യാത്ര വേണംതണ്ടർബേർഡ് ചെക്കപ്പ് ഒക്കെ ചെയ്ത് പോകാനൊരുങ്ങിനിന്നു . യാത്രക്ക് വേണ്ടതെല്ലാം  തലേദിവസം തെന്നെ തയ്യാറാക്കി വെച്ചിരുന്നു .

13 നവംബർ 2015  ന്  രാവിലെ  5.30 ന് പ്രാർത്ഥനയോടെ യാത്ര തുടങ്ങി . രാവിലെ കഴിച്ചിട്ട് പോകാൻ  ദോശയും ചായയും , പിന്നെ  കൊണ്ടുപോകാൻ നമ്മുടെ തന്നെ  കപ്പയും പിന്നെ മുളകിട്ട നല്ല മത്തിക്കറിയും  എൻറെ  പെണ്ണ് ഒരുക്കിതന്നു . മുക്കം മാണാശ്ശേരിയിൽ പോയി ബിനേഷിനെയും കൂട്ടി കടലുണ്ടിയിലുള്ള സുഹൃത്ത് സുൻഹീഷിന്റെ വീട്ടിലേക്ക് . അവിടെ അവനും അജിയും  കാത്തുനിൽപുണ്ടായിരുന്നുഅങ്ങനെ അവിടെനിന്നും പ്രഭാതഭക്ഷണവും കഴിച്ചു ഞങ്ങൾ നാലു പേർ യാത്ര തുടർന്നു .

തിരൂർ , പൊന്നാനി , തൃശൂർ  ഇരിങ്ങാലക്കുട  വഴി  യാത്ര. യാത്രക്ക് നമ്മുടെ തണ്ടർബെർഡും പിന്നെ ബജാജ് പൾസറും , രണ്ടുപേർക്കും ഒരു ക്ഷീണവും ഇല്ല . വെയിൽ ശക്തമായപ്പോഴേക്കും ആതിരപ്പള്ളി റൂട്ടിൽ എത്തിയതിനാൽ യാത്രാക്ഷീണം നന്നേ കുറഞ്ഞു . പോകുന്ന വഴിനീളെ ഒരുപാട് കാഴ്ചകൾ കാണാനുണ്ട് , പക്ഷെ വാൽപാറയിൽ രാത്രി ആകുമ്പോഴേക്കും എത്തണമല്ലോ എന്ന് കരുതി ആതിരപ്പള്ളിയിൽ മാത്രം ഇറങ്ങി കണ്ടു . കാണേണ്ട കാഴച്ചതന്നെ ! സമയം ഉച്ചകഴിഞ്ഞിരുന്നു . കൊണ്ടുവന്ന കപ്പയും മീൻകറിയും വയറുനിറച്ച് കഴിച്ചു . പുഴയിലെ മീനുകൾക്കും കുറച്ച് കപ്പ കൊടുത്തു . ഇനി നേരെ വാല്പാറക്ക് .




ഫോറസ്റ്റ്ചെക്ക്പോസ്റ്റിൽ നിന്നും എഴുതിത്തന്ന പേപ്പർ വാങ്ങിയപ്പോൾ ഓഫിസറുടെ ചോദ്യം , ഇന്ന് മടങ്ങി വരില്ലല്ലോ എന്ന്അങ്ങനെ കാടിന്റെ നടുവിലൂടെ ഉള്ള  മനോഹരമായ യാത്ര ! കാടിനെതൊടാൻ  എന്ന ഫ്ലാഗുമായി കുറച്ചുപേർ ബുള്ളറ്റിൽ , പാലക്കാടുനിന്നും വന്നവരാണ് , അവരെയും പരിചയപെട്ട് യാത്ര തുടർന്നുറോഡിന്റെ ഇരുവശങ്ങളിലും ഉള്ള  ഈറ്റ കാടുകൾ ഞങ്ങളെ തലോടികൊണ്ടിരുന്നു . പരിചയമില്ലാത്ത പലകിളികളുടെയും ശബ്ദം യാത്രക്ക് ഈണം പകർന്നുകൊണ്ടിരുന്നു . കാടിനെ ആസ്വദിച്ച് , പുഴകളും ഡാമുകളും കണ്ട് യാത്ര തുടർന്നു. സമയം വൈകുന്നേരം ആയിരിക്കുന്നു .   വഴി ആനകളുടെ വിഹാരകേന്ദ്രമാണ് . തമിഴ്നാട്ചെക്പോസ്റ്റ് എത്തിയിരിക്കുന്നു .ഫോറസ്റ്റ് ഓഫീസിൽ നിന്നും തന്ന പേപ്പർ കാണിച്ചു യാത്ര തുടർന്നു . ഇരുവശവും തേയില തോട്ടങ്ങൾ, സന്ധ്യാസമയം  തീറ്റതേടി ഇറങ്ങുന്ന കാട്ടുകോഴികൾതികച്ചും ആസ്വാദ്യകരം . അങ്ങനെ വാൽപാറയിൽ എത്തിയിരിക്കുന്നു. ഒരു കൊച്ചു ടൌണ്‍ . നല്ല തണുപ്പ് . താമസസൗകര്യത്തെകുറിച്ച് സുഹൃത്തായ സലിൽ പറഞ്ഞിരുന്നു , അതുനോക്കി ഒന്നുകറങ്ങി .ഞങ്ങളുടെ നിൽപുകണ്ടിട്ടാവം ഒരാൾ റൂമുണ്ടെന്നു പറഞ്ഞുവന്നു . കുഴപ്പമില്ലാത്ത റും , നാലുപേർക്ക് 1200. കുളിച്ച് , അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ വാങ്ങി സുൻഹീഷിന്റെ വീട്ടിൽനിന്നും കൊണ്ടുവന്ന ചപ്പാത്തിയും കടലക്കറിയും കഴിച്ച് കഥകളൊക്കെ പറഞ്ഞ് , സുഖംആയ ഒരുറക്കം .








രാവിലെ എഴുന്നേറ്റു കുളിച്ച് ഞാനും സുൻഹീഷും ഒന്നു കറങ്ങാമെന്നുകരുതി വഴിയിൽ കണ്ട ഒരാളോട്ചോദിച്ചു . അടുത്തൊരു ഡാം ഉണ്ട് . എന്നാൽ അങ്ങോട്ട്പോകാം എന്ന് കരുതി യാത്ര തുടർന്നു . സൂര്യൻ ഉദിച്ച് വരുന്നതേയുള്ളൂ ,നല്ലതണുപ്പ്ണ്ട് . ഏവിടെ നോക്കിയാലും ഒരുപാട് കിളികൾ . തേയിലതോട്ടതിനുനടുവിലൂടെയുള്ള  റോഡ്‌ , പലസ്ഥലത്തും വന്യജീവികൾ മുരിച്ചുകടക്കുന്നു എന്ന അറിയിപ്പുകൾ . ദൂരെ തേയിലതോട്ടത്തിൽ ഒരു കാട്ടുപോത്ത് മേഞ്ഞുനടക്കുന്നു. ഡാമിലേക്ക് പോകുന്ന വഴിയിൽ ഒരു സുന്ദരി ചൂളക്കാക്ക ഞങ്ങൾക്ക് പോസ് ചെയ്ത് തന്നു . കുറച്ച് ദൂരം ചെന്നപ്പോൾ ഒരു ചെക്ക്പോസ്റ്റ് , ഒൻപതുമണിക്ക് ശേഷമേ ഇങ്ങോട്ട് ആളെ വിടുകയുള്ളൂറ്റൈഗർ  റിസർവ് ആണ് എന്നയാൾ പറഞ്ഞുഅങ്ങനെ  തിരിച്ച് റൂമിലെത്തി തൊട്ടടുത്തുള്ള അയ്യപ്പ ഹോട്ടലിൽ കയറി പൂരിയും , ദോശയും , വടയും ചായയും ഒക്കെ കഴിച്ചു . നല്ലരുചി , ഹോട്ടൽ മലയാളികളുടെയാണ്







അങ്ങനെ ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങിഷോളയാർ ചുരമിറങ്ങി പൊള്ളാച്ചിക്ക്‌ . പൊള്ളാച്ചിയിൽ നിന്നും പാലക്കാട് വന്നാൽ പറംബിക്കുളവും നെല്ലിയാമ്പതിയും ഉണ്ട് . അന്വേഷിച്ചപ്പോൾ പരമ്പിക്കുളത്തെക്ക് ബൈക്കിൽ കടത്തിവിടില്ല ...പിന്നെ നെല്ലിയാമ്പതി തന്നെ ശരണംപൊള്ളാച്ചി , മീനാക്ഷിപുരം വഴി നെല്ലിയാമ്പതി . കേശവൻപാറയും ആത്മഹത്യാമുനമ്പും കണ്ടുകഴിഞ്ഞപോൾ തന്നെ നേരം ഒരുപാടായി . ഇനിയും കിലോമീറ്ററുകൾ ഒരുപാട് താണ്ടണം വീട്ടിലെത്താൻ . നെന്മാറ എത്തിയപ്പോഴേക്കും നേരം ഇരുട്ടിതുടങ്ങി .കോഴിക്കൊഡേക്കുള്ള വഴിയും ചോദിച്ച് യാത്ര ... ആലത്തൂർ - ഒറ്റപ്പാലം - മണ്ണാർക്കാട് - മലപ്പുറം - രാമനാട്ടുകര - മുക്കം - താമരശ്ശേരി വഴി വീട്ടിലെത്തിയപ്പോഴേക്കും സമയം 12.30 . ആകെ ഓടിയദൂരം 730 കിലൊമീറ്റെർ . രണ്ടു ദിവസത്തെ യാത്രയിൽ നല്ല  കാലാവസ്ഥയും തന്ന ദൈവത്തിനു നന്ദി . വീടിലെത്തി കുളിച്ച് സുഖമായി ഒരുറക്കം...പുതിയ വഴികളും കാഴ്ചകളും സ്വപ്നം കണ്ടുകൊണ്ട് .